നഗരങ്ങൾ പിറവിയെടുക്കുകയും വികസിക്കുകയും ചെയ്യുന്നത് മാത്രമല്ല ചരിത്രം. അത് നഗരങ്ങളുടെ തകർച്ചയുടെയും മറവിയുടേതും കൂടെയാണ്. ബ്രിട്ടീഷ് ഭരണ കാലത്ത് യൂറോപ്പിനെ കേരളത്തോട് ചേർത്തത് തലശ്ശേരി പട്ടണവും, തലശ്ശേരി പാലവുമായിരുന്നു. മലബാറിന്റെ പാരീസ് എന്ന് ബ്രിട്ടീഷുകാർ വിളിച്ച ഈ ചെറിയ നഗരത്തിന് പ്രതാപങ്ങളുടെ കഥകൾ ഒരുപാട് അയവിറക്കാനുണ്ട്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു തലശ്ശേരി. പഴയ കോട്ടയം, കുടക്, വയനാട് മലയോരങ്ങളിൽ നിന്നും നാണ്യവിളകളും സുഗന്ധദ്രവ്യങ്ങളും ശേഖരിച്ച് തലശ്ശേരി കടപ്പുറത്തെ പാണ്ടികശാലകളിൽ ശേഖരിച്ച് കടൽപ്പാലം വഴി കപ്പലുകളിലെത്തിക്കുയായിരുന്നു പതിവ്. കടൽപ്പാലവും പാണ്ടികശാലകളും കേന്ദ്രീകരിച്ചായിരുന്നു തലശ്ശേരി പട്ടണത്തിലെ അക്കാലത്തെ വ്യാപാരം നടന്നിരുന്നത്.
കപ്പലുകൾക്ക് കടപ്പുറത്ത് അടുക്കാവുന്ന ആഴമില്ലാത്തതുകൊണ്ട് 1910-ൽ ബ്രിട്ടീഷുകാരാണ് തലശ്ശേരി കടൽപ്പാലം നിർമിച്ചത്. കരയിൽ നിന്നും കടലിലേക്ക് പാലത്തിന് 500 അടി നീളമുണ്ട്. പുറം കടലിൽ നങ്കൂരമിട്ട കപ്പലിൽ നിന്ന് ചരക്കുകൾ കരയിലെത്തിക്കാനും കപ്പലുകളിലേക്ക് കരയിൽ നിന്ന് നാണ്യവിളകളും മറ്റും എത്തിക്കാനും കടൽപ്പാലം ഉപയോഗിച്ചു. ഉരുവും പത്തേമാരിയുമായിയിരുന്നു കപ്പലിനും പാലത്തിനുമിടയിൽ ചരക്ക് കൈമാറ്റത്തിന് സഹായിച്ചത്. 1960-കളുടെ അവസാനത്തോടെയാണ് തലശ്ശേരി കടൽപ്പാലത്തിനും പാണ്ടികശാലകലക്കും മങ്ങലേൽക്കുന്നത്. കര മാർഗ്ഗമുള്ള ചരക്കു കടത്ത് കൂടിയതോടെ ഇവിടെ ആരവങ്ങൾ അടങ്ങി.
സമയത്തിന്റെ മുന്നോട്ട് പോക്കിനിടയിൽ, നാഗരികതകളുടെ ഉയർക്കിച്ച താഴ്ച്ചകൾക്കിടയിൽ മറവിയിലേക്കും, ഒറ്റപ്പെടലിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്ന നഗരത്തിലെ ജീവനുള്ളതും അല്ലാത്തതുമായ അവശേഷിപ്പുകൾ തേടുകയാണ് അരുൺ ഇൻഹാമിന്റെ ക്യാമറ.

കോഴിക്കോട് വടകരയിൽ താമസം, കഴിഞ്ഞ 4 വർഷമായി അമച്ചർ ഫോട്ടോഗ്രാഫർ ആയി പ്രവർത്തിക്കുന്നു, വടകര താഴെ അങ്ങാടിയുമായി ബന്ധപ്പെട്ട ഇസ്‌ലാമോഫോബിയ വിഷയമാക്കി ഒരു ഡോകുമെന്ററി ചിത്രീകരണത്തിലാണ് ഇപ്പോൾ. ആധുനികതയിൽ ഒറ്റപ്പെട്ടു പോകുകയും അരികുവൽക്കരിക്കപ്പെടുകയും ചെയ്യുന്ന ഇടങ്ങളും അവിടുത്തെ മനുഷ്യരെയും പകർത്തുന്നതിലാണ് ഫോട്ടോഗ്രാഫിയിൽ കൂടുതൽ സമയവും ചിലവഴിക്കുന്നത്, അതിന്റെ ഭാഗമായാണ് തലശ്ശേരിയിലെ ഈ കാഴ്ച്ചകൾ ക്യാമറയിലാക്കിയത്. സമാന്തര സിനിമ മേഖലയിലും പ്രവർത്തിക്കുന്നുണ്ട് അരുൺ.
















Comments are closed.